Header Ads

Header ADS

ലക്ഷദ്വീപ് ജനതയുടെ ശ്വാസം മുട്ടിക്കുന്ന സഘ് പരിവാർ പ്രതികാര രാഷ്ട്രീയം

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ കടലില്‍ കേരളത്തോട് ചേര്‍ന്നുകാണപ്പെടുന്ന ദ്വീപസമൂഹങ്ങളാണ് ലക്ഷദ്വീപ്. 99 ശതമാനവും മുസ്ലിങ്ങള്‍ അധിവസിക്കുന്ന, ശാന്ത സുന്ദരമായ ഭൂപ്രകൃതിയുള്ള ലക്ഷദ്വീപ്, ഇന്ത്യയിലെ ഏറ്റവും സമാധാനം നിറഞ്ഞ പ്രദേശങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ 2020 ഡിസംബര്‍ 5 വരെ. എന്നാൽ ഇന്ന് ലക്ഷദ്വീപ്കാരുടെ ആ സമാധാനം ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്.

ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമാണ് ഓരോ ദിവസവും ദ്വീപില്‍ അഡ്മിനിസ്ട്രേറ്റർ ഭരണകൂടം നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇന്ത്യയിലെ ഏക പ്രദേശമായ ലക്ഷദ്വീപിനെ തകര്‍ത്തുതരിപ്പണമാക്കി തങ്ങളുടെ രാഷ്ട്രീയ വ്യാവസായിക പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിൻ്റെ  നീക്കങ്ങളില്‍ ലക്ഷദ്വീപ് ജനത ഇന്ന് നട്ടം തിരിയുകയാണ്.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ അപ്രതീക്ഷിതമായി മരണപ്പെട്ടതോടെയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ കടൽ കടന്ന് ദ്വീപിലേക്ക് എത്തുന്നത്. ദിനേശ്വര്‍ ശര്‍മ്മയ്ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയത് തൻ്റെ വിശ്വസ്തനും, ഉറ്റ സുഹൃത്തും, മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന പ്രഫുല്‍ കെ. പട്ടേലിനെയാണ്. ഇതോടെയാണ് ലക്ഷദ്വീപിലെ കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, തൻ്റെ അഡ്മിനിസ്ട്രേറ്റർ അധികാരമുപയോഗിച്ച് തച്ചുടച്ചുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും, നാടിൻ്റെ സമാധാനം നിറഞ്ഞ സാമൂഹികാന്തരീക്ഷത്തെയുമാണ്.

ദാദ്ര നഗർ ഹവേലിയിലെ സ്വതന്ത്ര എം.പി ആയിരുന്ന മോഹൻ ദെൽകരുടെ ആത്മഹത്യ കുറിപ്പിൽപോലും പ്രഫുൽ പട്ടേലിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മഹാരാഷ്ട്ര സർക്കാർ പട്ടേലിനെ പ്രതിചേർത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത കേസെടുത്തു. ഇതുപോലെ നിരവധി വിവാദങ്ങളില്‍ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുള്ള  പ്രഫുല്‍ പട്ടേല്‍ ആദ്യമായി ലക്ഷദ്വീപിലേക്ക് എത്തുന്നത് പോലും, ദ്വീപ് ജനത അന്നോളം പാലിച്ചു പോന്ന കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം സംഭവിച്ചപ്പോഴും ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ  ലക്ഷദ്വീപിന് പിടിച്ചു നില്‍ക്കാനായത് ഈ നിയന്ത്രണങ്ങള്‍ കർശനമായി പാലിച്ചത് കൊണ്ടായിരുന്നു. എന്നാല്‍ ആ നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ട്, പുതിയ അഡ്മിനിസ്‌ട്രേറ്ററും സംഘവും ദ്വീപിലെത്തിയതിന് ശേഷമാണ് ലക്ഷദ്വീപിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കോവിഡ് മരണങ്ങള്‍ സംഭവിക്കാൻ തുടങ്ങിയതും.  

പ്രഫുല്‍ പട്ടേല്‍ ദ്വീപിൽ എത്തിയപ്പോൾ  അവിടെ കണ്ടത് ദ്വീപിലെ ജനങ്ങള്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട  സമരകാലത്ത്  മോദിക്കെതിരായി സ്ഥാപിച്ച എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ ബോര്‍ഡുകളായിരുന്നു. ഇതു കണ്ട് ക്രുദ്ധനായ പട്ടേല്‍ ആദ്യം ചെയ്തത് ആ ബോര്‍ഡ് സ്ഥാപിച്ച ദ്വീപ് നിവാസ്സികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടങ്ങോട്ട് ദ്വീപിനോട് ശത്രുതാപരമായ മനോഭാവം മാത്രം വെച്ച് പുലര്‍ത്തിയാണ് അഡ്മിനിസ്ട്രേറ്റർ പെരുമാറിയത്. തുടർന്ന് പട്ടേൽ  ഓരോരോ നീക്കങ്ങളിലൂടെ ലക്ഷദ്വീപിൻ്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ത്തെറിയുകയായിരുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ ആയി വന്ന പ്രഫുല്‍ പട്ടേല്‍ ആദ്യമായി നടപ്പിലാക്കിയ നിയമപരിഷ്‌കാരം ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുക എന്നതായിരുന്നു. മോഷണം, അടിപിടി, അക്രമം, കൊലപാതകം തുടങ്ങി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമാണ്  ലക്ഷദ്വീപ്. ദ്വീപിലെ ഒഴിഞ്ഞുകിടക്കുന്ന ജയിലും ക്രിമിനല്‍ കേസുകളൊന്നുമില്ലാത്ത പൊലിസ് സ്റ്റേഷനും പുറത്തുനിന്നെത്തുന്നവര്‍ക്ക് ഏറെ കൗതുകം നല്‍കുന്ന ഒന്നാണ്. അത്തരമൊരിടത്ത് എന്തിനാണ് ഗുണ്ടാ ആക്ട് എന്ന ചോദ്യത്തിന് അഡ്മിനിസ്ട്രേഷൻ കൈമലർത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരെ  പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പട്ടേലിൻ്റെ ലക്ഷ്യമെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.

ലക്ഷ ദ്വീപ് ജനതയുടെ മത വിശ്വാസ രീതികളെ പ്രകോപിപ്പിക്കുന്നതായിരുന്നു പട്ടേലിൻ്റെ അടുത്ത നടപടി. തദ്ദേശവാസികളെല്ലാം മുസ്ലിങ്ങളായതിനാല്‍ വിശ്വാസപരമായ കാരണങ്ങളാല്‍ ദ്വീപില്‍ മദ്യ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങള്‍ പിൻവലിച്ചതും, ദ്വീപില്‍ മദ്യമൊഴുക്കാന്‍ തീരുമാനിച്ചതും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമായിട്ടായിരുന്നില്ല മറിച്ച് ദ്വീപ് ജനതയുടെ മത വിശ്വാസങ്ങളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു എന്നും ആരോപണം ഉയരുന്നു.

ആദ്യം ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുന്ന അധ്യായന വര്‍ഷത്തേക്കുള്ള ഭക്ഷ്യമെനുവില്‍ നിന്നും മാംസാഹാരത്തെ  പൂര്‍ണമായും ഒഴിവാക്കി. ശേഷം ദ്വീപില്‍ മുഴുവനായും ഗോവധ നിരോധനം നടപ്പാക്കുന്നതിനുള്ള നീക്കങ്ങളും പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്നു. പട്ടേല്‍ നടപ്പാക്കിയ ഈ രണ്ട് പരിഷ്‌കരണങ്ങളും ദ്വീപ് ജനതയുടെ തനത്  ഭക്ഷ്യരീതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ഇത് ദ്വീപ് ജനതയുടെ ഇടയിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. 

ദ്വീപിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് വര്‍ഷങ്ങള്‍ നീണ്ട തടവു ശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യ മായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് പ്രഫുല്‍ പട്ടേല്‍ നടത്തിയത്. മറ്റു മൃഗങ്ങളെ ഭക്ഷണത്തിനായി കശാപ്പ് ചെയ്യണമെങ്കിലും അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. 99 ശതമാനം മുസ്ലീങ്ങൾ അധിവസിക്കുന്ന, മാംസാഹാരം അവരുടെ ഭക്ഷണ ശീലങ്ങളുടെ ഭാഗമായിട്ടുള്ള ഒരു പ്രദേശത്താണ് മാംസനിരോധനവും നിയന്ത്രണവും അടിച്ചേൽപ്പിക്കാൻ ഒരു ഭരണകൂടം ശ്രമിക്കുന്നത് സഘ് പരിവാർ അജണ്ട നടപ്പിലാക്കാൻ വേണ്ടി മാത്രമാണ്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന കരട് നിയമം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യൻ ഭരണഘടന വിരുദ്ധവും  ദ്വീപിലെ രാഷ്ട്രീയ സാമൂഹിക  സാഹചര്യങ്ങളെ അട്ടിമറിയ്ക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. നിലവില്‍ ദ്വീപിലെ പ്രാദേശിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെയെല്ലാം ഒറ്റയടിക്ക് മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്ന്  ഒഴിവാക്കുന്നതിന് വേണ്ടിയാണ്, രാജ്യത്ത് എവിടേയും ഇല്ലാത്ത വിചിത്രമായ ഈ നിയമം കൊണ്ടുവന്നതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.

ഇതിനിടെ ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് 38ഓളം അംഗനവാടികള്‍ അടച്ചുപൂട്ടി. ലക്ഷദ്വീപ് ടൂറിസംവകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന ജോലിക്കാരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ കാരണം കൂടാതെ പുറത്താക്കി. പുതിയ അഡ്മിനിസ്ട്രേറ്ററുടെ  ഈ നടപടികൾ ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലക്ഷദ്വീപിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന കടൽ തീരത്തെ താത്കാലിക ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചുമാറ്റി. നേരത്തെയുണ്ടായിരുന്ന അഡ്മിനിസ്‌ട്രേഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കിയ ഇളവനുസരിച്ച് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളാണ് പട്ടേൽ അഡ്മിനിസ്ട്രേഷൻ യാതൊരുവിധ മുന്നറിയിപ്പുകളു മില്ലാതെ പൊളിച്ചുനീക്കിയത്. ഇത് മൂലം വലിയ നഷ്ടങ്ങളാണ് സാധാരണക്കാരായ മത്സ്യതൊഴിലാളികള്‍ക്കുണ്ടായത്.

ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന അടിസ്ഥാന രഹിതമായ തീരുമാനവും പട്ടേൽ  അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊണ്ടിരുന്നു. ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ മാത്രമാണ് ഉള്ളത്. പിണറായി വിജയൻ നയിക്കുന്ന കേരളത്തിലെ ഇടത് സർക്കാരിനോടുള്ള സഘ് പരിവവാർ വിരോധവും, ബിജെപി ഭരിക്കുന്ന കർണാടക സർക്കാരിനോടുള്ള അമിത താത്പര്യവുമാണ് ഈ തീരുമാനത്തിന് പിന്നിൽ. 

വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ നിലവില്‍ ഗതാഗതവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നിരിക്കെ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയില്‍ 7 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. ദ്വീപിലെ ജനവാസത്തെ ദുസ്സഹമാക്കുന്ന രീതിയിലുള്ള വലിയ ടൂറിസം വികസന പദ്ധതികളും നടപ്പാക്കാനൊരുങ്ങുകയാണ് പുതിയ ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് അറബി കടലിലെ ദ്വീപുകളില്‍, പലവിധ പ്രതിസന്ധികളോട് മല്ലിട്ട് പതിറ്റാണ്ടുകള്‍കൊണ്ട് ജീവിതം നെയ്‌തെടുത്തവരാണ് ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങള്‍. മത്സ്യബന്ധനവും കൃഷിയും ജീവിതവരുമാനമാക്കി, വൈവിധ്യമാര്‍ന്ന സംസ്‌കാരവും കലാരൂപങ്ങളും ആചാരങ്ങളും ജീവിതചര്യകളുമെല്ലാമായി ജിവിച്ചുപോരുന്ന അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ട ഒരു കൂട്ടം സാധാരണ മനുഷ്യര്‍. ഒരു അടിസ്ഥാനവുമില്ലാത്തതും ക്രൂരവും നിന്ദ്യവുമായ  നിയമപരിഷ്‌കരണങ്ങളിലൂടെ ഈ ജനതയെ ദ്രോഹിക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ് നരേന്ദ്ര മോദിയുടെ സുഹൃത്തായ പ്രഫുൽ പട്ടേൽ എന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും അവർ നയിക്കുന്ന  ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടവും . ലക്ഷദ്വീപ് ജനതയുടെ ജീവിക്കാനുള്ള ഭരണഘടനാപരമായ  അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ  പ്രധിഷേധ സ്വരങ്ങൾ കേരത്തിൽ ഉയർന്നു തുടങ്ങി. 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ കേരളാഘടകം രംഗത്തെത്തി. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേൽ നടപ്പാക്കുന്നത്​ വര്‍ഗീയ അജണ്ടയാ​ണെന്നും ലക്ഷദ്വീപ് ജനതയുടെ ഭീഷണിയായി മാറിയ അഡ്മിനിസ്‌ട്രേറ്ററെ സ്​ഥാനത്തുനിന്ന് നീക്കണമെന്നും എസ്.എഫ്‌.ഐ ആവശ്യപ്പെട്ടു.  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദ്വീപ് നിവാസികളോട് രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പി എളമരം കരീം രാഷ്ട്രപതിക്ക് കത്തയച്ചു. 99 ശതമാനത്തിൽ അധികം മുസ്‌ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പി എന്ന് ലോക്‌സഭാ എം.പി ഇ.ടി.മുഹമ്മദ് ബഷീർ ആരോപിച്ചു.

The SFI Kerala launched a strong protest against Lakshadweep Administrator Praful Patel. The Administrator Praful K Patel trying to implement a communal agenda in Lakshadweep. So, SFI demanded that the administrator, who has become a threat to the People of Lakshadweep, be removed from his post. Rajya Sabha MP Elamaram Karim has written to the President of India demanding that the Lakshadweep Administrator is taking political revenge on the residents of the island and recall the administrator. Lok Sabha MP ET Mohammad Bashir alleged that the BJP was now in the job of sowing poison seeds in Lakshadweep, where more than 99 percent of the Muslim community lives.

No comments

Powered by Blogger.