അബൈഡ് വിത്ത് മീ ഇല്ല. ഡല്‍ഹിയുടെ ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ബീറ്റിംഗ് റിട്രീറ്റിലെ ഡ്രോണ്‍ ഷോ
രാജ്യ തലസ്ഥാന നഗരിയുടെ ആകാശത്ത് ആയിരക്കണക്കിന് ഡ്രോണുകള്‍ വിസ്മയം തീര്‍ത്തു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ബീറ്റിങ് റിട്രീറ്റിൻ്റെ ഭാഗമായാണ് ഇന്ത്യയില്‍ ആദ്യമായി ഡ്രോണ്‍ ലേസര്‍ ഷോ നടന്നത്. ഡല്‍ഹി വിജയ് ചൗക്കില്‍ ശനിയാഴ്ച വൈകീട്ടോടെ ആയിരുന്നു ആയിരം ഡ്രോണുകള്‍ അണിനിരന്ന ഡ്രോണ്‍ ലേസര്‍ ഷോ ആരംഭിച്ചത്. പത്ത് മിനിട്ട് നീണ്ടുനിന്ന പരിപാടിയില്‍ രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണുകളാണ് പൂര്‍ണമായും ഉപയോഗിച്ചത്. മനോഹരമായ സംഗീതത്തിൻ്റെ പശ്ചാത്തലത്തില്‍ രാജ്യത്തിൻ്റെ ഭൂപടവും ത്രിവര്‍ണ പതാകയും മഹാത്മഗാന്ധിയുടെ ചിത്രവും സിംഹ മുദ്രയുമെല്ലാം ഡ്രോണുകള്‍ ആകാശത്ത് വരച്ചിട്ടു.
മെയ്ക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ കീഴിൽ, ബോട്ട്‌ലബ് ഡൈനാമിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെയും ഡല്‍ഹി ഐ ഐ ടി യുടെയും സഹകരണത്തോടെയാണ് ഡ്രോണ്‍ ഷോ സംഘടിപ്പിച്ചത്. ഇന്ത്യന്‍ സൈനിക ബാന്‍ഡുകളുടെ സംഗീതവും പരിപാടിക്ക് മാറ്റ് കൂട്ടി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രൊജക്ഷന്‍ മാപ്പിങും ഒരുക്കി.
ഗാന്ധിജിക്ക് പ്രിയപ്പെട്ട "അബൈഡ് വിത്ത് മീ" 1950മുതൽ ബീറ്റിംഗ് റിട്രീറ്റിന്റെ ആകർഷണങ്ങളിലൊന്നായിരുന്നു. എന്നാൽ ഇത്തവണത്തെ ബീറ്റിംഗ് റിട്രീറ്റ് ബാൻഡ് മേളയിൽനിന്ന് സ്കോട്ടിഷ് ആംഗ്ളിക്കൽ സാഹിത്യകാരനായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച പ്രശസ്ത ഗാനം 'അബൈഡ് വിത്ത് മീ' ഒഴിവാക്കി. പാശ്ചാത്യ ഗാനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അനൗദ്യോഗിക വിവരം.
No comments