Header Ads

Header ADS

പി എസ് സി ലിസ്റ്റ് നീട്ടില്ല - മുഖ്യമന്ത്രി. പി എസ് സി ‘പാര്‍ട്ടി സര്‍വീസ് കമ്മിഷൻ ’ആക്കരുത് - പ്രതിപക്ഷം

ഉടൻ അവസാനിക്കുന്ന കേരള പബ്ലിക് സര്‍വീസ് കമ്മിഷൻ (പിഎസ്‌സി) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുവർഷം കഴിഞ്ഞാൽ നീട്ടില്ല. ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാൻ വൈകില്ലെന്നും പിഎസ്‌സി പരീക്ഷയും അഭിമുഖവും കോവിഡ് വ്യാപനം കുറഞ്ഞാൽ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ്‌സിയെ അപമാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. പിഎസ്‌സിയെ ‘പാര്‍ട്ടി സര്‍വീസ് കമ്മിഷൻ’ആക്കരുതെന്നും കരുവന്നൂര്‍ ബാങ്കിൻ്റെ നിലവാരത്തിലേക്ക് പിഎസ്‌സിയെ താഴ്ത്തരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പിഎസ്‌സിയുടെ  നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാങ്ക് പട്ടികളുടെ കാലാവധി നീട്ടി നൽകാത്തതിനാൽ നൂറു കണക്കിന് ഉദ്യോഗാർഥികൾക്ക് ജോലി സാധ്യത ഇല്ലാതെയാകുമെന്നും പ്രതിപക്ഷം പറഞ്ഞു. റാങ്ക് പട്ടിക അട്ടിമറിച്ചും കോപ്പിയടിച്ചും ആൾമാറാട്ടം നടത്തിയതും  പ്രതിപക്ഷമല്ല. പ്രളയം തുടങ്ങി കോവിഡ് വരെ 493 പട്ടികകൾ നീട്ടിയെങ്കിലും പ്രയോജനം ലഭിച്ചില്ല. അസാധാരണ സാഹചര്യം വന്നാൽ റാങ്ക് പട്ടിക ഒന്നര വർഷം വരെ നീട്ടാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഉദ്യോഗാർഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇതിനിടെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ചു.

No comments

Powered by Blogger.