വാക്സിൻ എടുക്കാത്തവർക്ക് നിയന്ത്രണമേർപെടുത്താനൊരുങ്ങി യു.എ.ഇ
വാക്സിനെടുക്കാത്ത പൗരൻമാർക്കും താമസക്കാർക്കും നിയന്ത്രണമേർപെടുത്താനൊരുങ്ങി യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനെടുക്കാത്ത 16 വയസിന് മുകളിലുള്ളവർക്ക് സഞ്ചാര നിയന്ത്രണം ഉൾപെടെ ഏർപെടുത്താനാണ് യു.എ.ഇ ആലോചിക്കുന്നത്. ഇവർക്കുള്ള വിവിധ സേവനങ്ങൾ നിർത്തിവെക്കുന്നതും ആലോചിക്കുന്നു.
വാക്സിനെടുക്കാത്തവർക്ക് ചില മേഖലകളിലേക്ക് പ്രവേശനം വിലക്കുവരും. വാക്സിനെടുക്കാത്തവർ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും, അതിനാൽ എത്രയും വേഗം തൊട്ടടുത്ത വാക്സിൻ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.
കോവിഡിന്റെ വകഭേദത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ വാക്സിനേഷൻ നിർബന്ധമാണ്. വാക്സിൻ നിഷേധിക്കുന്നതും വൈകിക്കുന്നതും സമൂഹത്തിന് ഭീഷണിയാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറെ സമീപിച്ച് വാക്സിൻ എടുക്കാൻ കഴിയുമോ എന്ന് അന്വേഷിക്കണം.
അതേസമയം, ഏതൊക്കെ രീതിയിലുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത് എന്നോ എന്ന് മുതൽ നടപ്പാക്കുമെന്നോ ദുരന്ത നിവാരണ സമിതി വ്യക്തമാക്കിയിട്ടില്ല. യു.എ.ഇയിൽ 100 ശതമാനം ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. നിലവിൽ 65 ശതമാനം വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.
60 വയസിന് മുകളിലുള്ള 74 ശതമാനം പേർക്ക് വാക്സിൻ നൽകി. ബാക്കിയുള്ളവർ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. എല്ലാ എമിറേറ്റുകളിലും വാക്സിൻ വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സിനോഫാം, ഫൈസർ, അസ്ട്രസിനിക എന്നീ വാക്സിനാണ് യു.എ.ഇയിൽ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്നിക് വൈകാതെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 95 ലക്ഷം ഡോസ് വാക്സിനാണ് യു.എ.ഇ നൽകിയത്. 50 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി. യു.എ.ഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്കും വാക്സിൻ കയറ്റി അയച്ചിരുന്നു.
No comments