എയര്‍ ആംബുലന്‍സിനും നിയന്ത്രണം - ലക്ഷദ്വീപ് നിവാസികളെ വീണ്ടും ദുരിതത്തിലാക്കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേൽ
പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ലക്ഷദ്വീപ് നിവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. രോഗികളെ വിദഗ്ധ ചികിത്സക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണകൂടം പുതിയ ഉത്തരവിറക്കി. ഇത് പ്രകാരം ദ്വീപിലെ രോഗികള്‍ക്കായുള്ള എയര്‍ ആംബുലന്‍സ് സംവിധാനത്തിന് കൂടുതല്‍ നിയന്ത്രണം വരും. എയര്‍ ആംബുലന്‍സില്‍ മാറ്റേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഡിക്കൽ ബോർഡ് നാലംഗ സമിതിയെ നിയോഗിച്ചു. കമ്മിറ്റി തീരുമാനം അനുസരിച്ച് മാത്രമേ രോഗികളെ കവരത്തി, അഗത്തി ദ്വീപുകളിലേക്കോ കൊച്ചിയിലേക്കോ മാറ്റാന്‍ സാധിക്കൂ. ഡോക്ടറും മെഡിക്കൽ ഓഫീസറും നിർദ്ദേശിച്ചാലും നാലംഗ സമിതി അനുവദിച്ചാല്‍ മാത്രമേ രോഗികളെ മാറ്റാനാകൂ. ഇത് ദ്വീപ് ജനതയുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കും. ദ്വീപിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഇത്തരം തീരുമാനങ്ങൾ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന സ്ഥിതി ഉണ്ടാക്കും. ഹെലികോപ്റ്റർ അനുമതിക്കായ് കാത്തുനിന്ന്, അനുമതി ലഭിക്കാത്തവർ കപ്പലിനെ ആശ്രയിക്കേണ്ടി വരും.
വരും മാസങ്ങളിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ശക്തമാകുന്നതോട് കൂടി കപ്പൽ ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാവും. ഈ പുതിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിനു മുൻപിൽ ഹൈബി ഈഡൻ എംപിയും ടി. എൻ.പ്രതാപൻ എംപിയും ധർണ നടത്തി.
ദ്വീപ് ജനതയുടെ ജീവിതത്തിനും സംസ്‌കാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സഘ് പരിവാർ നിയന്ത്രിത അഡ്‌സിമിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ ഉയരുന്നത്.
No comments