Header Ads

Header ADS

എല്ലാവർക്കും സൗജന്യ വാക്സിൻ. വാക്സിൻ നയത്തിൽ മലക്കം മറിഞ്ഞ് മോദി

സുപ്രിംകോടതിയുടെ നിശിതമായ വിമർശനത്തിനും വാക്സിനേഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തുന്നതിലേക്ക് വരെ നീണ്ട കോടതി നടപടികൾക്കിടയിൽ വാക്സിൻ പോളിസിയിൽ മലക്കം മറിഞ്ഞ് മോദി സർക്കാർ. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വാക്സിന്‍ നയം പരിഷ്‌കരിക്കുമെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി.

സൗജന്യ വാക്സിനേഷനെന്ന പ്രഘ്യാപനം നിലനിൽക്കുമ്പോഴും 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. വാക്സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം. അതായത് 600 രൂപ വിലയുള്ള കോവാക്സിൻ 150 രൂപ ആശുപത്രി ചാർജ് ഉൾപ്പടെ 750 രൂപയ്ക്ക് സ്വകാര്യ ആശുപത്രികളിൽനിന്ന് വാങ്ങിക്കാം. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിൻ്റെ  മേല്‍നോട്ടത്തില്‍ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു.  ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ഉത്പാദനം പത്തിരട്ടിയാക്കി വര്‍ധിപ്പിച്ചു. കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോളാണ്, സുരക്ഷാ കവചം വാക്‌സിനും. ലോകത്ത് വാക്‌സിൻ്റെ  നിര്‍മാണം കുറവാണ്. ആകെ ആവശ്യത്തിന് ആനുപാതികമായി ലോകത്ത് വാക്‌സിന്‍ നിര്‍മാതാക്കളില്ല. നമുക്ക് സ്വന്തമായി വാക്‌സിന്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിൻ്റെ ഇന്നത്തെ സ്ഥിതി എന്താവുമായിരുന്നെന്നും മോദി ചോദിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യം രണ്ട് വാക്‌സിനുകള്‍ വികസിപ്പിച്ചു. 23 കോടി വാക്‌സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികളാണ് വിവിധ വാക്‌സിനുൾ ഉത്പാദിപ്പിക്കുന്നത്. മൂന്ന് വാക്‌സിനുകള്‍, അവയുടെ  ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. രാജ്യത്തിൻ്റെ വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കണമെങ്കില്‍ വിദേശത്ത് നിന്ന് വാക്‌സിന്‍ സംഭരിക്കുന്നത് വര്‍ധിപ്പിക്കണം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സംബന്ധിച്ച് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി നേസല്‍ വാക്‌സിനും ഗവേഷണ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

No comments

Powered by Blogger.