Header Ads

Header ADS

ഒരൊറ്റ തള്ളായിരുന്നു🕶️

 

പൊത്തകം വാങ്ങിച്ച് ആവേശത്തോടെ വായിച്ചു തുടങ്ങി, തരൂർ സാറിന്റെ മുഖവുരയും, ടോണി സാറിന്റെ അവതാരികയും കടന്ന് ദുരന്തേട്ടന്റെ "തള്ളൽ പ്രസ്ഥാനം" എത്തിയപ്പോഴേ ഒരു കാര്യം ഏതാണ്ട് ബോധ്യപ്പെട്ട് തുടങ്ങിയിരുന്നു... എന്നാലും മുന്നോട്ട് പോയി. ഒന്ന്‌ രണ്ട് ദിവസം കൊണ്ട് ആമുഖവും കടന്നു.. കാര്യങ്ങൾ കൂടുതൽ വ്യക്തമായി.. "മഹാനായ അശോക ചക്രവർത്തി"യുടെ ആദ്യ പേജ് വായിച്ചപ്പോഴേക്ക് ആ തീരുമാനം ഞാനെടുത്തു.
വായന നിർത്തുന്നു!!!! പുസ്തകം മടക്കി വെച്ചു.
ഈ പുസ്തകം ഇനി ഇങ്ങനെ തുടർന്ന് വായിക്കേണ്ട. ഇങ്ങനെയല്ല വായിക്കേണ്ടത്...
ഈ തള്ളുകൾ ഒറ്റയിരുപ്പിന് വായിച്ച്"തള്ളണം" അപ്പോഴേ അതങ്ങോട്ട് സുഖമാവു. അതുകൊണ്ട് അങ്ങനെ ഒരു സമയത്തിനായി കുറച്ച് ദിവസം കാത്തിരുന്നു. അച്ഛനെ കണ്ണൂർ മിംസിൽ ഒരു ചെറിയ ശസ്ത്രക്രിയയ്ക്കായ് അഡ്മിറ്റ് ചെയ്ത് ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിൽ പുസ്തകവുമായി ഇരുന്നു.. ഓരോ പേജ് കഴിയുമ്പോഴും തള്ളുകളുടെ ശക്തി കൂടി വന്നു.. ഫോർ എവരി ആക്ഷൻ, ദേർ ഈസ് ആൻ ഇക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ എന്നാണല്ലോ, ഓരോ "തള്ളുകളും" വായനക്കാരനെ ആ സമയങ്ങളിലേക്ക് "വലിച്ചുകൊണ്ട്" പോകാൻ തക്ക ശക്തമായിരുന്നു... പത്രവാർത്തകൾ, ഫേസ്ബുക്ക് പോസ്റ്റുകൾ, വിവാദങ്ങൾ, അഭിനന്ദനങ്ങൾ, ഒത്തുകൂടലുകൾ ഒക്കെ ഒരു സിനിമയിലെന്നവണ്ണം വായനക്കാരന്റെ മനസിലേക്ക് വന്നു പോകുന്നത്ര ശക്തവും ലളിതവുമായ എഴുത്ത് വല്ലാത്ത ഒരു രസമാണ് നൽകിയത്. ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ചിലപ്പോഴെങ്കിലും കണ്ണ് നിറയിച്ചും മുന്നോട്ട് പോകുന്ന തള്ളുകൾ ടോണി സാറും ദുരന്തേട്ടനും പറഞ്ഞപോലെ വെളിച്ചമാണ്, സർവീസിൽ ഉള്ളവർക്കും, വരാനിരിക്കുന്നവർക്കും, സാധാരണക്കാർക്കും ഒക്കെ. കറുത്ത പേജുകളിലെ "കോഴിക്കോടിന്റെ ആത്മാവ്" കുതിരവട്ടമാണെന്ന് പറയുന്ന ബ്രോ, ഈ പുസ്തകത്തിന്റെ ആത്മാവും കുതിരവട്ടമാണെന്ന് ഞാൻ കരുതുന്നു, കുതിരവട്ടത്തെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും കാര്യങ്ങൾ ഒക്കെയും മുന്നോട്ട് പോകുന്നത്. അരിക്കുവത്കരിക്കപ്പെട്ടവരിൽ അരിക്കുവത്കരിക്കപ്പെട്ട കുതിരവട്ടത്തെ അന്തേവാസികളുടെ മനുഷ്യവകാശങ്ങൾക്ക് വേണ്ടിയുള്ള ആത്മാർഥമായ ശ്രമങ്ങളിൽ ഉൾപ്പെട്ട "ചപ്പാത്തി സംഘ"മടക്കമുള്ളവർക്ക് അഭിവാദ്യങ്ങൾ പറയാതെ പോകാൻ വയ്യ. സിനിമാ ഭ്രാന്തന്മാർക്ക് മാത്രം മനസിലാകുന്ന "സോൾ ഓഫ് കോഴിക്കോടും" അതിന്റെ ഏഴ് കുതിരകൾ കൊണ്ടുള്ള വട്ടത്തിൽ തീർത്ത ലോഗോയും ഗഭീരം, "വേൾഡ് ഫുഡ് വിത്ത് ഡിഗ്നിറ്റി ഡേ" എന്ന ഉടായിപ്പിന്റെ അറ്റം, "ഓപ്പത്തിനൊപ്പ"ത്തിന്റെ ഹെല്പ് ഡെസ്കിന്റെ സ്ഥാനം, കാശ് കൈകൊണ്ട് തൊടാതെ കാര്യങ്ങൾ എങ്ങനെ വെടിപ്പാക്കാം എന്ന തന്ത്രം, "ഓപ്പറേഷൻ സുലൈമാനി"യ്ക്ക് ലഭിച്ച 50 ലക്ഷത്തിന്റെ സർക്കാർ സഹായം, രാജ്യത്തെ ആദ്യത്തെ "കളക്ടറുടെ ഇന്റെൺഷിപ്പ്" പ്രോഗ്രാം, "കംപാഷനെറ്റ് കോഴിക്കോട്" എന്ന പകരം വെയ്ക്കാനില്ലാത്ത ഏറ്റവും ഉദാത്തമായ ഒരു പ്രോജക്ട്, ഇന്നത് രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു, അങ്ങനെ വളരെ വലിയ വലിയ കാര്യങ്ങൾ ചെറിയ ചെറിയ തള്ളുകളെന്ന രൂപേണ പറയുമ്പോളാണ്, ഈ പരിപാടികളുടെ ക്രെഡിറ്റ് മുഴുവൻ കോഴിക്കോട്കാർക്ക് പകുത്ത് നൽകുമ്പോളാണ് Mr. പ്രശാന്ത് എൻ നായർ IAS നിങ്ങൾ ഞങ്ങളുടെ "കളക്ടർ ബ്രോ" ആവുന്നത്. ഒരു കളക്ടറുടെ അനുഭവങ്ങളും, ഓർമകളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഒക്കെ ചേർന്ന് ഒരു സംഭവമാണ് ഈ പുസ്തകം. ഇംഗ്ളീഷ് ബുക്ക് കൂടെ വായിക്കുക എന്നതാണ് അടുത്ത പരിപാടി. അതോടെ സംഭവം പൂർണമാവും...

ഈ കൂട്ട തള്ളുകൾ വിറ്റ് കിട്ടുന്ന വരുമാനത്തിന്റെ ഒരുഭാഗം നിർധനരായ കുട്ടികളുടെ പഠനത്തിനായിട്ടാണ് വിനിയോഗിക്കുന്നത്. അതുകൊണ്ട് കഴിവതും എല്ലാവരും ഈ പുസ്തകം വാങ്ങി വായിക്കാൻ ശ്രമിക്കുന്നത് തള്ള് മുതലാളിക്ക് ഒരു സഹായകമാവും. പുസ്‌തകം ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ചതായും കിൻഡിൽ ആയും കിട്ടും... ആമസോൺ വഴി ഓൺലൈനായോ ഡിസി ബുക്ക്സ് വഴി നേരിട്ടോ ഓൺലൈൻ സ്റ്റോർ വഴിയോ വാങ്ങാം. പ്രസ്തുത തള്ളലുകൾ മുതലാളിയുടെ തന്നെ ശബ്ദത്തിൽ കേൾക്കണമെന്നുള്ളവർക്ക് "സ്റ്റോറി ടെൽ" പുറത്തിറക്കിയ ഓഡിയോ ബുക്ക് പരീക്ഷിക്കാവുന്നതാണ്.


No comments

Powered by Blogger.