Header Ads

Header ADS

പെഗാസസ് - അന്വേഷണമില്ല, കലുഷിതമായി സഭ. പ്രധാനമന്ത്രിക്കെതിരെ രാജ്യദ്രോഹവുമായി രാഹുൽ ഗാന്ധി

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചു. ഇക്കാര്യം വിശദീകരിച്ചതാണെന്നും, ഈ വിഷയത്തിൽ ഇനി ആന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. 

പെഗാസസ് വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിൻ്റെ  ഇരുസഭകളും നാലാം ദിവസവും സ്തംഭിച്ചു. ആദ്യ 2 ദിവസം പ്രതികരിക്കാതിരുന്ന രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് ഇന്നലെ രംഗത്തുവന്നു.

തൻ്റെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയും അമിത് ഷായുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. ‘എന്റെ ഫോണുകൾ ചോർത്തുന്ന കാര്യം അതു ചെയ്യുന്ന ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തന്നെ എന്നോടു വെളിപ്പെടുത്തിയിട്ടുണ്ട്’ – രാഹുൽ പറഞ്ഞു.

പെഗാസസ് ആയുധങ്ങളുടെ പട്ടികയിലാണ് ഇസ്രയേൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരരെ നേരിടാൻ വേണ്ടിയുള്ളതാണത്. എന്നാൽ, ഇന്ത്യയ്ക്കെതിരെയും സുപ്രീം കോടതിയടക്കം രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അതുപയോഗിച്ചു. കർണാടകയിലുൾപ്പെടെ രാഷ്ട്രീയമായും ഉപയോഗിച്ചു. ഇത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്?

കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഐടി മന്ത്രിയുടെ പ്രസ്താവന വലിച്ചുകീറിയ തൃണമൂൽ എംപി ശന്തനു സെന്നിനെ സമ്മേളനം കഴിയുന്നതുവരെ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ പ്രമേയം പാർലമെന്ററികാര്യ മന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനിടെ പ്രമേയം പാസായതോടെ അദ്ദേഹത്തോടു സഭ വിടാൻ ചെയർമാൻ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനെത്തുടർന്ന് ബഹളമുണ്ടായി. പാർലമെന്റിന്റെ ഐടി സ്ഥിരം സമിതി പെഗസസ് അടക്കമുള്ള വിഷയങ്ങൾ 28നു പരിഗണിക്കും. ആഭ്യന്തരവകുപ്പ്, ഐടി വകുപ്പ് ഉദ്യോഗസ്ഥരോടു വിശദീകരണം തേടുമെന്ന് അധ്യക്ഷനായ ശശി തരൂർ പറഞ്ഞു.

No comments

Powered by Blogger.