Header Ads

Header ADS

നന്ദി ടോക്യോ. ഇനി പാരീസ് 2024 ഇൽ പാരിസിൽ കാണാം

കോവിഡ്  മഹാമാരിക്കിടയിലും ലോകത്തെ ഒരുമിപ്പിച്ച ഒളിംപിക്സിനെ നെഞ്ചേറ്റിയ ടോക്യോയ്ക്ക് കായിക ലോകത്തിൻ്റെ നന്ദി. കടുത്ത നിയന്ത്രണങ്ങള്‍ക്കൊടുവില്‍ 17 ദിന രാത്രങ്ങള്‍ സമ്മാനിച്ച ഒളിമ്പിക്‌സിന് ടോക്യോയില്‍ തിരശ്ശീല വീണു. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം 2024ഇൽ ഇനി പാരീസെന്ന സ്വപ്ന നഗരത്തില്‍ കാണാമെന്ന ഉറപ്പോടെ അത്‌ലറ്റുകള്‍ ടോക്യോയോട് വിട പറഞ്ഞു. ജപ്പാൻ്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഒരുമിച്ച് മുന്നോട്ട് എന്നതായിരുന്നു സമാപനച്ചടങ്ങിന്റെ ആശയം.

സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കലവുമായി തിളങ്ങിയ ബജ്‌റംഗ് പുനിയ ഇന്ത്യന്‍ പതാകയേന്തി. ഒളിമ്പിക്‌സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി 48-ാം സ്ഥാനത്തെത്തി. റിയോയില്‍ വെറും രണ്ടു മെഡലുകളുമായി 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 

ഇത്തവണ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യക്കാരൻ്റെ ആദ്യ മെഡല്‍ നേട്ടം നമ്മള്‍ സ്വന്തമാക്കി. മീരാബായ് ചാനു, രവികുമാര്‍ ദഹിയ എന്നിവര്‍ വെള്ളി നേടിയപ്പോള്‍ പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, ബജ്‌റംഗ് പുനിയ, ഇന്ത്യന്‍ ഹോക്കി ടീം എന്നിവരിലൂടെ നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ടോക്യോയില്‍ വലിയ സംഘത്തെ തന്നെ അണിനിരത്തിയ അമേരിക്ക 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി ഒന്നാമതെത്തി. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാമത്. ആതിഥേയരായ ജപ്പാന്‍ 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. 22 സ്വര്‍ണവുമായി ബ്രിട്ടനാണ് നാലാമത്. 

ലോകമെമ്പാടും ബാധിച്ച കോവിഡ് ഭീഷണിക്കിടയില്‍ നടന്ന ഒളിമ്പിക്‌സ് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച് ജപ്പാന്‍ ലോകത്തിന് തന്നെ മാതൃകയായി. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ച ഒളിമ്പിക്‌സാണ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ടോക്യോയില്‍ അരങ്ങേറിയത്. ഒളിമ്പിക് വില്ലേജില്‍ പോലും നിരവധി പേര്‍ രോഗബാധിതരായെങ്കിലും അതൊന്നും മഹാമേളയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ സംഘാടകര്‍ക്കായി.

ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സമാപന ചടങ്ങിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങില്‍ അടുത്ത ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി. ഫ്രാന്‍സിന്റെ നാഷണല്‍ ഓര്‍ക്കസ്ട്രയാണ് ചടങ്ങില്‍ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചത്. 

 

സ്‌ക്രീനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിമ്പിക് ആപ്തവാക്യത്തിനൊപ്പം ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ത്തു.

 

പിന്നാലെ ഒളിമ്പിക് പതാക ടോക്യോ ഗവര്‍ണര്‍ കൊയ്‌കെ യുറിക്കോ ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ചിന് കൈമാറി. അദ്ദേഹം പതാക അടുത്ത ഒളിമ്പിക്‌സ് വേദിയായ പാരീസിന്റെ മേയര്‍ അന്ന ഹിഡാല്‍ഗോയ്ക്ക് കൈമാറിയതോടെ ചടങ്ങിന് സമാപനമായി. തുടര്‍ന്ന് ഗെയിംസ് അവസാനിച്ചതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒളിമ്പിക്‌സിന്റെ തുടര്‍ച്ചയായ പാരാലിമ്പിക്‌സിന് ഈ മാസം 24-ന് ടോക്യോയില്‍ തുടക്കമാകും.

 

No comments

Powered by Blogger.