Header Ads

Header ADS

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക -2021

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക എൽ ഡി എഫ് കൺവീനർ എ. വിജയരാഘവൻ  പുറത്തിറക്കി.




നവകേരള നിർമ്മിതിയുടെ പുതിയൊരു ഘട്ടത്തിലേയ്ക്ക് നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ പിണറായി വിജയൻ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കണം. പാവങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടണം. അതിനായി കേരളത്തെ ജ്ഞാനസമൂഹമായും അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സഫലമാകുന്ന നാടായും രൂപപ്പെടുത്തണം. ഇവ ഉറപ്പുവരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണ്. അതിനനുകൂലമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ തവണ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ നൽകിയ 600 വാഗ്ദാനങ്ങളിൽ 580ഉം നടപ്പാക്കിയ ചരിത്ര നേട്ടത്തിന്റെ അഭിമാനകരമായ റിപ്പോർട്ട് കാർഡുമായിട്ടാണ് എല്‍ഡിഎഫ് ഇന്നു വീണ്ടും ജനങ്ങളെ സമീപിക്കുന്നത്.

കേരളം ഒന്നാമത്

ക്ഷേമ വികസന മേഖലകളിൽ കേരളത്തിന്റെ ഒന്നാമത് എന്ന സ്ഥാനത്തിന്  കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലോകസ്വീകാര്യത ലഭിച്ചിട്ടുണ്ട്. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിലും ഒന്നാം സ്ഥാനത്താണ് കേരളം. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടക്കുന്ന സംസ്ഥാനത്തിനുള്ള പുരസ്കാരം കഴിഞ്ഞ വർഷവും നമുക്കു ലഭിച്ചു. വളർച്ച, സുസ്ഥിര വികസനം, സാമൂഹികനീതി, തുല്യത എന്നീ തൂണുകളിൽ ഉറച്ചു നിന്ന് മുന്നേറുന്ന വികസനശൈലിയുടെ മികവാണ് കേരളത്തെ ഈ പുരസ്കാരത്തിന് പ്രാപ്തമാക്കിയത്.

നീതി ആയോഗ് തയ്യാറാക്കിയ സൂചികകൾ പ്രകാരം ആരോഗ്യമേഖലയിലും കേരളം തുടർച്ചയായി ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ശിശു മരണ നിരക്കും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന കാര്യത്തിലും കേരളം മുന്നേറി. ക്ഷയരോഗ നിവാരണത്തിലും സംസ്ഥാനം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡിൽ ആദ്യ പന്ത്രണ്ടു സ്ഥാനങ്ങളിലും കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്. 

ഭരണ നേതൃത്വത്തിൽ നിന്ന് അഴിമതി സമ്പൂർണമായി തുടച്ചു നീക്കിക്കഴിഞ്ഞു. “ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യ”യും “ലോക്കൽ സർക്കിൾസ്” എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്ഷൻ സർവെയിൽ, രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെയാണ് തിരഞ്ഞെടുത്തത്. ഗുണനിലവാര സൂചികകളിലെ ഒന്നാംസ്ഥാനം നിലനിർത്തിക്കൊണ്ട്, ശാന്തവും സമാധാനപൂർണവുമായ സാമൂഹ്യജീവിതം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ക്രമസമാധാനപാലനത്തിലും ഇന്ത്യയിലെ ഏറ്റവും മുന്നിൽ കേരളം തന്നെയാണ്. 

കേരളം കൈവരിച്ച പ്രഥമസ്ഥാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. യുബിഐ ഗ്ലോബൽ നടത്തിയ പഠനത്തിൽ പബ്ലിക് ബിസിനസ് ആക്സിലറേറ്ററിനുള്ള ഒന്നാം സ്ഥാനത്തിന് കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ഉയര്‍ന്ന ജീവിതായുസ്സും ലിംഗ അനുപാതവും സാക്ഷരതയും കേരളത്തിലാണ്. പഠനപ്രായത്തിലെ ഏതാണ്ട് എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നുണ്ട്. ഏതാണ്ട് എല്ലാവരും ഇപ്പോൾ പത്തു വരെ പഠിക്കും. കൊഴിഞ്ഞു പോക്ക് ഏറ്റവും താഴ്ന്നത് കേരളത്തിലാണ്. 

ഭൂപരിഷ്കരണം വളരെ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തൊഴിലാളികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമംകൂലി ലഭിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടാണ് അതിഥി തൊഴിലാളികൾ ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. മലയാളിയുടെ പ്രതിശീർഷ വരുമാനം ദേശീയശരാശരിയേക്കാൾ ഏതാണ്ട് 50 ശതമാനം ഉയർന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നുമാത്രമല്ല, ജെൻഡർ ബജറ്റിനും തുടക്കമിട്ടു. സംസ്ഥാന ബജറ്റിന്റെ 16 ശതമാനം വനിതാപദ്ധതികൾക്ക് നീക്കിവച്ചു. ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജന്‍ഡർ നയം പ്രഖ്യാപിച്ചത് കേരളമാണ്.  ലൈംഗികാതിക്രമം നടത്തുന്നവരുടെ രജിസ്ട്രിക്ക് തുടക്കംകുറിച്ച ആദ്യസംസ്ഥാനവും നാം തന്നെ. രാജ്യത്ത് ഏറ്റവും വേഗതയിൽ ദാരിദ്ര്യം കുറഞ്ഞത് കേരളത്തിലാണ്.

എല്ലാ വീടുകളിലും ശുചിത്വ സൗകര്യങ്ങൾ ഉറപ്പുവരുത്തിയ ആദ്യ സംസ്ഥാനമാണു കേരളം. നൂറുശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ആദ്യസംസ്ഥാനവും കേരളം തന്നെ. എല്ലാവർക്കും വീട് എന്ന സ്വപ്നം കേരളത്തിന് ഇന്നു കൈയ്യെത്തും അരികിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ കേരളത്തിലാണ്. ഇന്റര്‍നെറ്റ് ഉപയോഗം ഓരോ പൗരന്റെയും അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ലുകൂടി ചരിത്രത്തിൽ നാം സ്ഥാപിച്ചു.

ജനസംഖ്യാനുപാതികമായി പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക്സംസ്ഥാന ബജറ്റ് വിഹിതം നീക്കിവയ്ക്കുന്ന ഏക സംസ്ഥാനവും കേരളം തന്നെ. ഈ വിഭാഗങ്ങൾക്ക് നീക്കിവച്ച തുകയുടെ വിഹിതം രാജ്യത്തെ മറ്റേതൊരു സംസ്ഥാനം നീക്കിവച്ചതിനേക്കാളും കൂടുതലാണുതാനും. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മികച്ച പാക്കേജുകള്‍ രൂപപ്പെടുത്തിയ സംസ്ഥാനവും കേരളമാണ്. ഏറ്റവും കൂടുതൽ ശതമാനം കുടുംബങ്ങൾക്ക് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നത് കേരളത്തിലാണ്. ക്ഷേമ വികസനത്തിന് മുൻനിരയിൽ മുന്നേറാൻ അഞ്ചുവർഷത്തെ ഭരണത്തിനു കഴിഞ്ഞുവെന്ന് എതിരാളികൾ പോലും സമ്മതിക്കും. 

ക്ഷേമകേരളം

കേരളത്തെ ഇത്തരത്തിൽ ജീവിതഗുണമേന്മയോടും സുരക്ഷയോടുംകൂടെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിർത്തുന്നതിന്റെ പെരുമ മുഖ്യമായും ഇടതുപക്ഷത്തിനു അവകാശപ്പെട്ടതാണ്. മെച്ചപ്പെട്ട കൂലിയും കൂടുതൽ നീതിപൂർവമായ ഭൂവിതരണവും എല്ലാവർക്കും ഗുണമേന്മയുള്ള പൊതുസേവനങ്ങളും ഉറപ്പുവരുത്തിയത് ഇടതുപക്ഷ സർക്കാരുകളായിരുന്നു. 1957-ലെ ഇഎംഎസ് സർക്കാർ ഉയർത്തിപ്പിടിച്ച ഈ പാരമ്പര്യത്തെ ഏറ്റവും ഉജ്വലമാക്കിയ അഞ്ചുവർഷങ്ങളാണ് കടന്നുപോയത്. എല്ലാവർക്കും ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വീട്, കക്കൂസ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ വലിയ കുതിപ്പുതന്നെ ഉണ്ടായി. എല്ലാവർക്കും സൗജന്യ ചികിത്സയും സൗജന്യ ഭക്ഷണവും പകുതി കുടുംബങ്ങൾക്കെങ്കിലും ധനസഹായവും ഉറപ്പുവരുത്തിയ കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകത്താകെ പ്രകീർത്തിക്കപ്പെട്ടു. കേരള സർക്കാരിന്റെ കമ്പോള ഇടപെടൽ എത്രമേൽ ആശ്വാസമാണ് ഈ നാടിന് ഉണ്ടാക്കിയതെന്ന് കോവിഡ്കാലം  തെളിയിച്ചു. ഒരാളും പട്ടിണി കിടക്കേണ്ടി വന്നില്ല. വിലക്കയറ്റം പിടിച്ചു നിർത്തി. ഈ ക്ഷേമസുരക്ഷാ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ പരിപാടി കൂടിയാണ് ഈ മാനിഫെസ്റ്റോ.

പശ്ചാത്തലമേഖലയിലെ കുതിപ്പ്

ജനക്ഷേമത്തിലുള്ള ഊന്നൽ എക്കാലത്തും ഇടതുപക്ഷത്തിന്റെ തനിമയായിരുന്നു. ക്ഷേമച്ചെലവുകളെല്ലാം കഴിഞ്ഞ് പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് നീക്കിവെയ്ക്കാൻ ബജറ്റിൽ വേണ്ടത്ര പണമുണ്ടാകാറില്ല. വായ്പയെടുക്കുന്ന പണത്തിന്റെ വലിയപങ്കും മറ്റു വികസന പ്രവർത്തനങ്ങൾക്കും ദൈനംദിന ചെലവുകൾക്കുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പശ്ചാത്തലസൗകര്യ മേഖലയിലെ പിന്നാക്കാവസ്ഥ മറികടക്കാതെ നവകേരള സൃഷ്ടി അസാധ്യമാണെന്ന് വ്യക്തമായിരുന്നു. ഇതിനുള്ള മാർഗം കിഫ്ബിയിലൂടെ തുറന്നു. അസംഭവ്യമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചത് നമ്മുടെ കൺമുന്നിൽ യാഥാർത്ഥ്യമായി.  

കാൽനൂറ്റാണ്ടു കാത്തിരുന്നാൽ മാത്രം സാധ്യമാകുന്ന പശ്ചാത്തല സൗകര്യവികസനമാണ് കിഫ്ബി കേരളത്തിൽ സാധ്യമാക്കിയത്. അങ്ങനെയൊരു സംവിധാനത്തെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.  കിഫ്ബി നടത്തുന്ന വിഭവസമാഹരണം ഭരണഘടനാവിരുദ്ധമാണെന്ന് സിഎജിയോടൊപ്പം പ്രതിപക്ഷവും ആവർത്തിച്ചു വാദിച്ചു. എന്നാൽ, അടുത്ത അഞ്ചുവർഷം കൊണ്ട് 60000 കോടി രൂപ സമാഹരിക്കാൻ അവരുടെ കൈയിൽ ബദൽ പരിപാടിയുമില്ല. നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളെ എങ്ങനെയെങ്കിലും മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇത് അനുവദിക്കാനാവില്ല.  ഭരണത്തുടർച്ചയില്ലെങ്കിൽ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും തുടങ്ങിയവയോ തുടങ്ങാൻ പോകുന്നതോ ആയ എല്ലാ പദ്ധതികളും അവതാളത്തിലാകും. സിഎജി, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ചേർന്ന് യുഡിഎഫും ബിജെപിയും കിഫ്ബിയെ തകർക്കുന്നതിനു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്‍റെ വികസനത്തെ തകര്‍ക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാവണം. നമ്മുടെ സംസ്ഥാനത്ത് ആവിഷ്ക്കരിച്ചിട്ടുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരിക എന്നത് പ്രധാനമാണ്.

സാമ്പത്തിക അടിത്തറയിൽ പൊളിച്ചെഴുത്ത് 

മേൽപ്പറഞ്ഞ പശ്ചാത്തല സൗകര്യങ്ങൾ നിക്ഷേപകരെ കേരളത്തിലേയ്ക്ക് കൂടുതൽ ആകർഷിക്കും. കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനമുള്ളത് കമ്പ്യൂട്ടർ നിർമ്മാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവർദ്ധിത വ്യവസായങ്ങളുമാണ്. ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ബയോടെക്നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്.   

വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവർത്തനത്തിന് ഉന്നത വിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപാന്തരപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്തമേഖലകളിലും ആധുനിക ശാസ്ത്രവും നൂതനസാങ്കേതികവിദ്യകളും ഉൾക്കൊള്ളാനാവുംവിധം ആസൂത്രിതമായ ഇടപെടൽ വേണം. നൂതനവിദ്യാ സംരംഭങ്ങൾ അഥവാ സ്റ്റാർട്ട് അപ്പുകൾ തഴച്ചുവളരണം. ഇതിനെല്ലാമായി ഉന്നത വിദ്യാഭ്യാസത്തിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടായതുപോലുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഇനിയും കഴിയേണ്ടതുണ്ട്. 

ജനതയുടെ സാമൂഹ്യ ബോധവും ചരിത്രബോധവും മാനവിക മൂല്യങ്ങളുമെല്ലാം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാമൂഹ്യ ശാസ്ത്ര പഠനങ്ങളുടെ വികാസവും പ്രധാനമാണ്. ഇത്തരം പഠനങ്ങളില്‍ അത്യുന്നത തലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ രൂപീകരണവും പ്രധാനമായി നമുക്ക് മുമ്പിലുണ്ട്.

മതനിരപേക്ഷ സർക്കാർ

അങ്ങനെ, കേരള സമ്പദ്ഘടനയുടെ അടിത്തറ പൊളിച്ചു പണിയുന്നതിനുള്ള കർമ്മപദ്ധതിയാണ് ഈ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. അഭ്യസ്തവിദ്യരായ മലയാളികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങൾ നാട്ടിൽത്തന്നെ ലഭ്യമാക്കും. സമ്പദ്ഘടനയുടെ മാറ്റം സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കും. ക്ഷേമസുരക്ഷാ സൗകര്യങ്ങൾ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്തും. പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ കേരളം ഒരു പുതിയ വികസനപാതയിലേയ്ക്ക് പുരോഗമിക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണെന്ന് കാണാനാവും. 

സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് പ്രധാനമായ സമാധാന അന്തരീക്ഷം ഇന്ന് വലിയ വെല്ലുവിളികളെ നേരിടുന്നുണ്ട്. കറകളഞ്ഞ ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്നതിനും ജനാധിപത്യപരമായ കാഴ്ചപ്പാടുകളെ നിരാകരിച്ചും ഭരണഘടനാസ്ഥാപനങ്ങളെയും അവയുടെ അവകാശങ്ങളെയും നിർവീര്യമാക്കിയും തങ്ങളുടെ രാഷ്ട്രീയ ഭരണാധികാരത്തെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഫാസിസ്റ്റ് പ്രവണതകളോടുകൂടിയുള്ള സംഘപരിവാറിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇതാണ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും ആപത്കരമായ വെല്ലുവിളി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി രൂപപ്പെടുന്ന അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജമായത്തെ ഇസ്ലാമിയെ പോലെയുള്ള മൗദൂദിസ്റ്റ് സംഘടനകളുടെയും എസ്ഡിപിഐ പോലുള്ള തീവ്രചിന്താഗതിക്കാരുടെയും  പ്രചാരണ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗ്ഗീയതയ്ക്കു വളമായി തീരുന്നു.

ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്‌ട്രവാദം നാടിന് അപകടമാണ്. മതരാഷ്‌ട്രവാദവും മതവിശ്വാസവും രണ്ടാണ് എന്ന സുചിന്തിതമായ നിലപാടാണ് എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്നത്. വർഗീയ തീവ്രവാദ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരുതരത്തിലുള്ള വര്‍ഗീയതയുമായും സന്ധി ചെയ്യാതെ എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വാസമില്ലാത്തവർക്കും സമാധാനത്തോടെ ജീവിക്കാനും വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങൾക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകും.

നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിന്‍റെ കാവലാളായ മാതൃഭാഷയുടെ സംരക്ഷണവും വികാസവും ഇതോടൊപ്പം തന്നെ പ്രധാനമാണ്. നവകേരള നിര്‍മ്മിതിയുടെ സാംസ്കാരിക അടിത്തറ ഭാഷയാണെന്ന കാഴ്ചപ്പാടോടെ അവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രധാനമാണ്. മനുഷ്യബന്ധങ്ങളെ ആര്‍ദ്രവും ജനാധിപത്യപരവുമാക്കുന്നത് കലയും അതുമായി ബന്ധപ്പെട്ട സംസ്കാരങ്ങളുമാണ്. അതിനാല്‍ നമ്മുടെ ഭാഷയും സംസ്കാരവും കലകളും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ ജീവിതത്തെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുന്നതിന് പ്രധാനമാണ്. ആഗോളവത്ക്കരണം ഉയര്‍ത്തുന്ന സാംസ്കാരിക രൂപങ്ങളും വര്‍ഗീയമായ കാഴ്ചപ്പാടുകളും പ്രതിരോധിച്ച് മുന്നേറുന്നതിന് ഇത് പ്രധാനമാണ്. അതിനാല്‍ നമ്മുടെ സംസ്കാരത്തിന്‍റെ പൊതുവായ ഈടുവയ്പ്പുകളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നാടിന്‍റെ വികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നു.

ജനവിരുദ്ധ നയങ്ങൾക്കെതിരെ

ഹിന്ദു വർഗ്ഗീയതയെ ഉയർത്തി കേന്ദ്ര അധികാരം കൈക്കലാക്കിയ ബിജെപി അറുപിന്തിരിപ്പൻ കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നു. നിയന്ത്രിത കമ്പോളങ്ങളെ തകർത്ത് കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്നു. പൊതുമേഖല വിറ്റുതുലയ്ക്കുന്നു. ബാങ്കും ഇൻഷ്വറൻസുംപോലും വിൽക്കാൻ തുടങ്ങിയിരിക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ തകർച്ചയുടെ വക്കിലെത്തിച്ചപ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ കോവിഡ് നാടിനെ ഗ്രസിച്ചത്. തൊഴിലെടുക്കുന്നവരുടെ 92 ശതമാനം പണിയെടുക്കുന്ന അസംഘടിത മേഖലയാണ് എറ്റവും പ്രതികൂലമായി ബാധിക്കപ്പെട്ടത്. എണ്ണവില ഉയർത്തി ജനങ്ങളെ പിഴിയുക, കോർപ്പറേറ്റുകൾക്ക് നികുതിയിളവ് കൊടുക്കുക ഇതാണ് ബിജെപിയുടെ നികുതി നയം. ജനങ്ങളുടെ കൈയിൽ പണം എത്തിച്ച് കമ്പോള മുരടിപ്പിൽ നിന്ന് പുറത്തു കടക്കാനല്ല അവർ ശ്രമിക്കുന്നത്. കോർപ്പറേറ്റുകളെയും ഫിനാൻസ് മൂലധനത്തെയും പ്രീതിപ്പെടുത്തി നിക്ഷേപം വർദ്ധിപ്പിച്ച് മാന്ദ്യത്തിൽ നിന്ന് കരകയറാമെന്നാണ് അവരുടെ വാദം. ഇതിന്റെ ഫലമായി കോവിഡുകാലത്ത് ലോകത്ത് ഏറ്റവും രൂക്ഷമായ ഉൽപ്പാദന തകർച്ചയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഈ നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സമരങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. അവരോടൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും നയങ്ങളിലെ അന്തരം മനസ്സിലാക്കുന്നതിന് ഈ കോവിഡുകാലത്തു സ്വീകരിച്ച നയങ്ങൾ താരതമ്യപ്പെടുത്തിയാൽ മതിയാകും. ജനങ്ങൾക്കു പരമാവധി സമാശ്വാസം നൽകുന്ന നയമാണ് കേരള സർക്കാർ സ്വീകരിച്ചത്. ഒരാളുപോലും കേരളത്തിൽ പട്ടിണികിടക്കില്ലായെന്ന് ഉറപ്പുവരുത്തി. ഉയർന്ന പെൻഷനും ഭക്ഷ്യക്കിറ്റും കുടുംബശ്രീ വഴിയുള്ള ഉപജീവന വായ്പയും മറ്റും സാർവ്വത്രിക അംഗീകാരം നേടി. കോവിഡ് രോഗികൾക്കു സൗജന്യ ചികിത്സ മാത്രമല്ല, സൗജന്യ ഭക്ഷണവും നൽകി. ഇന്ത്യയില്‍ ആദ്യമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉത്തേജക പാക്കേജ് മുന്നോട്ടുവച്ച സംസ്ഥാനമാണ് കേരളം. കേരളം കോവിഡ് കാലത്ത് സ്വീകരിച്ച പ്രവര്‍ത്തന മാതൃക റിസര്‍വ്വ് ബാങ്കിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

കേരളത്തിലെ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയുടെ മൂന്നിലൊന്നിൽ താഴെയാണ്. രോഗവ്യാപനം അഖിലേന്ത്യാ ശരാശരിയുടെ പകുതി മാത്രമാണ്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് കേരളം സമ്പദ്ഘടനയെ ഉണർത്താൻ നൂറുദിന പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന ഉത്തേജക പാക്കേജായി മാറി. പൊതു ആരോഗ്യവും പൊതു വിദ്യാഭ്യാസും ശക്തിപ്പെടുത്തി. വികേന്ദ്രീകൃത ഭരണക്രമത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് കേരളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനാനുഭവം ആഗോളമായി ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോവിഡ് പ്രതിരോധം ഇതിനെ കൂടുതല്‍ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു. വേറിട്ടൊരു ലോകം സാധ്യമാക്കുന്നതിനുവേണ്ടി ലോകമെമ്പാടും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കേരളം തീർക്കുന്ന ഈ പുത്തൻ മാതൃക പ്രചോദനവും ആവേശവുമായി മാറും. ഇതിനായി വീണ്ടും ഒരു കർമ്മ പരിപാടി കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ മുന്നിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിക്കുന്നു.

പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിനും നാടിന്‍റെ വികസനത്തിന് സവിശേഷമായ കുതിപ്പ് സംഭാവന ചെയ്ത് മുന്നോട്ടുപോകുന്നതിനും കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതികള്‍ നടപ്പിലാക്കിയത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ്. കേരളത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശി. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ട നിപ്പ വൈറസിനെയും അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞു. ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തെയും ഈ കാലയളവിലാണ് നാം അതിജീവിച്ചത്. ലോകത്തെമ്പാടും മരണം വാരിവിതറിയ കോവിഡ് 19 നെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും മരണ സംഖ്യ ഏറെ പരിമിതപ്പെടുത്താനും കഴിഞ്ഞുവെന്നതും അഭിമാനകരമായ കാര്യമാണ്. ഇത്തരത്തില്‍ ഉണ്ടായ നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് നവകേരള സൃഷ്ടിക്ക് ഉതകുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഒന്നും നടക്കില്ലായെന്ന നിരാശയില്‍ നിന്ന് ഒന്നായി നിന്നാല്‍ നമുക്ക് പലതും നേടാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ഒന്നാക്കി നിര്‍ത്തി ഭരണസംവിധാനത്തെ ജനങ്ങളുമായി താദാമ്യം പ്രാപിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനും കഴിഞ്ഞുവെന്നതും അഭിമാനകരമായ നേട്ടം തന്നെയാണ്. ഭരണയന്ത്രത്തെ ജനകീയവത്ക്കരിച്ചുകൊണ്ടുള്ള ഇടപെടലിന്‍റെ കാലമായിരുന്നു ഈ 5 വര്‍ഷക്കാലം. ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഭരണസംവിധാനം പ്രാദേശിക തലങ്ങളില്‍ രൂപപ്പെടുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ഈ സവിശേഷതയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി തീരുകയും ചെയ്തു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ അഭിമാനബോധത്തോടെയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്.

50 ഇന പരിപാടി

ഈ പ്രകടനപത്രിക രൂപപ്പെടുത്തിയതു ജനപങ്കാളിത്തത്തോടെയാണ്. എല്ലാവിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ടു നടത്തിയ സംവാദങ്ങൾ, വിവിധ സംഘടനകളും വ്യക്തികളും ഓൺലൈനായും അല്ലാതെയും അയച്ചതന്ന നിർദ്ദേശങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാർട്ടികളുടെ കുറിപ്പുകൾ, ഇവയെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് 900 വാഗ്ദാനങ്ങളുടെ പ്രകടനപത്രിക രൂപംകൊണ്ടത്. പെട്ടെന്നൊരു വിഗഹവീക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇവയെ ഒരു 50 ഇന പരിപാടിയായി സംക്ഷേപിച്ചിരിക്കുകയാണ്. 900 വാഗ്ദാനങ്ങൾ അനുബന്ധമായി ചേർത്തിരിക്കുകയാണ്.

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്നത്തെ ഉള്‍ക്കൊണ്ടുകൊണ്ട് തൊഴിൽ സൃഷ്ടിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ പ്രകടനപത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. മൊത്തം 40 ലക്ഷം തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നൈപുണി പരിശീലനം, വ്യവസായ പുനസംഘടന, കാർഷിക നവീകരണം എന്നിവയ്ക്കു കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിപാടികൾ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നു. കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകളിലൂടെ കേവലദാരിദ്ര്യം ഇല്ലാതാക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയർത്തും. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ലോകോത്തരമാക്കും.

No comments

Powered by Blogger.