Header Ads

Header ADS

പുന്നപ്ര വയലാർ സമരവും മലയാളിയുടെ പൊതു ബോധവും




വലിയ ചുടുകാട് പുന്നപ്ര - വയലാർ രക്തസാക്ഷി സ്മാരകത്തിൽ എൻ ഡി എയുടെ ആലപ്പുഴ സ്ഥാനാർഥി സന്ദീപ് അതിക്രമിച്ച് കയറി പുഷ്‌പാർച്ചന നടത്തിയത് വിവാദമായ സാഹചര്യത്തിൽ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ദേവദാസ് വി എം എഴുതുന്നു.

പുന്നപ്ര-വയലാർ പ്രക്ഷോഭത്തെക്കുറിച്ച് മലയാളി പൊതുബോധത്തിൽ കുറെ തെറ്റിധാരണകളുണ്ടെന്ന് തോന്നുന്നു. പ്രക്ഷോഭത്തിനെതിരെ പ്രചരണം അഴിച്ചുവിടുന്നവർ പറയുന്ന പലവിധ കിംവതന്തികളുണ്ട് - അതൊരു ക്രൈസ്തവകുടുംബത്തിലെ കല്യാണാലോചനയുമായി ബന്ധപ്പെട്ടതായിരുന്നു, മത്സ്യബന്ധനത്തിലെ തരകുമായി ബന്ധപ്പെട്ടതായിരുന്നു -  എന്നൊക്കെയാണവ. അത്തരം കെട്ടുകഥകളൊക്കെ പോകട്ടെയെന്നുവെക്കാം, മറ്റൊരു ആരോപണം വാരിക്കുന്തവും വടികളുമൊക്കെയായി ‌പട്ടാളത്തിനെതിരെ നീങ്ങിയ തൊഴിലാളികളെ കബളിപ്പിച്ച് നേതാക്കൾ ഒഴിഞ്ഞുമാറി എന്നതാണ്. ഇതിന്റെയൊക്കെ പുറകിലുള്ള മലയാളി പൊതുബോധചിത്രമെന്നത് മഹാ അബദ്ധമാണ്. മൈതാനത്തിന്റെ ഒരുവശത്ത് ‌പട്ടാളവും മറുവശത്ത് ‌തൊഴിലാളികളും അണിനിരക്കുകയും, ബി.ആർ.ചോപ്രയുടെ മഹാഭാരതം ടെലിവിഷൻ സീരിയൽ ‌പോലെ ഒരു കൂട്ടർ 'ആക്രമൺ..' എന്നും മറുകൂട്ടർ '‌സാവ്‌ധാൻ...' എന്നും ആക്രോശിച്ച്  പടവെട്ടിയ ഒന്നല്ല പുന്നപ്ര-വയലാർ പ്രക്ഷോഭം. വാസ്തവത്തിലത് ഒരൊറ്റ പ്രക്ഷോഭമല്ല, മറിച്ച് പലയിടങ്ങളിലായി നടന്ന പ്രതിഷേധങ്ങളുടെ ആകെത്തുകയാണ്. അതിന്റെ പുറകിൽ ഒരുപാട് ‌കാരണങ്ങളുമുണ്ട്. 

ചെമ്പകശേരിയും കായംകുളവും കീഴടക്കിയ മാർത്താണ്ഡവർമ്മയാണ് ആലപ്പുഴയെ തിരുവിതാംകൂറിനോട് ചേർത്തുകെട്ടുന്നത്. പിന്നെ ദിവാൻ രാജാകേശവദാസൻ അതിനെയൊരു തുറമുഖപട്ടണമാക്കാൻ ശ്രമം നടത്തി. ‌വൈദേശികരുടെ ഭരണകാലത്ത് ‌കായൽത്തീരങ്ങളിൽ ഒരുപാട് ‌കമ്പനികൾ വന്നു. കൃഷിയിൽ നിന്ന് ‌മാറി ആളുകൾക്ക് ‌നിരവധി തൊഴിലവസരങ്ങളുണ്ടായി, ജന്മിയില്ലെങ്കിലും കൂലി കിട്ടുമെന്ന അവസ്ഥയുണ്ടായി, ആ കൂലിയിന്മേൽ തർക്കങ്ങളുണ്ടായി, അതു പരിഹരിക്കാൻ സംഘടനകളുണ്ടായി, അതിനെതിരെ അടിച്ചമർത്തലുകളുമുണ്ടായി.കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചേരിക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയശേഷം നേരിട്ട് കൃഷിക്കാർക്കും തൊഴിലാളികൾക്കുമിടയിലേക്കിറങ്ങി പ്രവർത്തിച്ചതോടെ ചൂഷണങ്ങൾക്കെതിരെ ജാഥകളും യോഗങ്ങളും സമ്മേളനങ്ങളും സമരങ്ങളുമുണ്ടായി. കട്ടിക്കസവുള്ള തലപ്പാവ് ആവോളം വരിഞ്ഞുമുറുക്കിയിട്ടും തിരുവിതാംകൂറിന്റെ ദിവാനായ സി.പി രാമസ്വാമിക്ക് തലവേദനയൊഴിയാത്ത ദിവസങ്ങളായിരുന്നു ബാക്കിയായിരുന്നത്. കയറുപിരിത്തൊഴിലാളികളുടെ കൂലിക്കുറവിനെതിരെ ആഹ്വാനം ചെയ്‌ത പണിമുടക്കിൽ മറ്റുള്ളവരും സഹകരിച്ചതോടെ തൃക്കുന്നപ്പുഴ  മുതൽ തൃശ്ശൂർ വരെയുള്ള തൊഴിൽശാലകളേതാണ്ട് മുഴുവനായും സ്‌തംഭിച്ചു. ആ പ്രദേശത്തെ സകല ജന്മിമാരും മുതലാളിമാരും തലയിൽ കൈവെച്ചിരുന്നുപോയൊരു കാലമായിരുന്നു അത്.

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ സർ സി.പി.  നിർദ്ദേശിച്ച അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിലെറിയാനും, വോട്ടവകാശം ഏവർക്കും വേണമെന്നും, ജന്മിമുതലാളിത്തം  അവസാനിക്കട്ടേയെന്നും  മുദ്രാവാക്യങ്ങളുയർന്നതോടെ ആ നാടുമുഴുവൻ സായുധസേന നിരന്നു. തൊഴിലാളി സംഘടനകളുടെ ഓഫീസുകൾ തുടർച്ചയായി ആക്രമിക്കപ്പെട്ടു. പോലീസ് വീടുകളിൽക്കയറി കണ്ണിൽക്കണ്ടവരെയെല്ലാം പിടിച്ചുകൊണ്ടുപോയി.  കൂരയിലെയും  പുരയിടത്തിലെയും ആടും മാടും കോഴിയുമൊക്കെ പട്ടാളക്യാമ്പിലെ തീറ്റയായി മാറി. അതിന് പട്ടാളത്തെ പൂർണ്ണമായും കുറ്റം ‌പറഞ്ഞിട്ടും കാര്യമില്ല. തിരുവിതാംകൂറിന്റെ ഇങ്ങേയറ്റത്തേക്ക് സൈന്യവിന്യാസം നടത്താനും വേണ്ട സാമഗ്രികളെത്തിക്കാനും ദിവാനും കൂട്ടരും പ്രയാസപ്പെട്ടു, മാത്രമല്ല തൊഴിലാളികളതിന് തടസ്സവുമുണ്ടാക്കി. തൽഫലമായി അറസ്റ്റുകളും പീഡനപരമ്പരകളുമുണ്ടായി. സംഘർഷങ്ങളും വിലക്കുകളുമെല്ലാം കൂടിക്കൂടി വന്നതോടെ ആക്രമണത്തെ ചെറുക്കാനായി കർഷകത്തൊഴിലാളികളും  ആയുധപരിശീലനത്തിലേർപ്പെട്ടു. കവുങ്ങ് വെട്ടിക്കൂർപ്പിച്ച വാരിക്കുന്തങ്ങളായിരുന്നു അവർക്കു തുണ. ഏതു നിമിഷവും കലാപം പൊട്ടിപ്പുറപ്പെടാമെന്ന് ഊഹിച്ച പട്ടാളകമാന്ററും, രക്തച്ചൊരിച്ചിലൊഴിവാക്കാനായി കമ്യൂണിസ്റ്റ് ‌നേതാക്കളും അവസാന ഉപായമെന്ന നിലയിൽ നടത്തിയ ചർച്ചയും  നിർദ്ദേശങ്ങളുമൊക്കെ ദിവാൻ നിഷ്‌ക്കരുണം തള്ളി. അതും പോരാഞ്ഞ് സംഘടനകളെ നിരോധിച്ചുകൊണ്ട് ദിവാൻ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു. ശേഷമുള്ള സംഭവങ്ങളൊക്കെ നൂറുകണക്കിന്‌ ആളുകളുടെ ചോരകൊണ്ടാണ് കേരളത്തിന്റെ സമരചരിത്രത്തിൽ അടയാളപ്പെടുത്തിയത്. പട്ടാളഭരണം പ്രഖ്യാപിച്ചുകൊണ്ട് ഹെലികോ‌പ്‌ടറിൽ വിതരണം ചെയ്‌ത നോട്ടീസുകൾ കോപാകുലരായ സമരക്കാരും നാട്ടുകാരുമൊക്കെ ചേർന്ന് കീറിയെറിഞ്ഞു കാറ്റിൽ പറത്തി. പുന്നപ്രയിലെ തൊഴിലാളി ക്യാമ്പ് ആക്രമിച്ചു തകർത്തശേഷം യന്ത്രത്തോക്കുകളുമായി വയലാറിലേക്കു മാർച്ചുചെയ്തു തുടങ്ങിയ പട്ടാളനീക്കത്തെ ചെറുക്കാനായി മുഹമ്മയിലെ കലുങ്കുകളും മാരാരിക്കുളത്തെ പാലങ്ങളും പ്രക്ഷോഭകാരികൾ പൊളിച്ചുകളയാൻ ശ്രമിച്ചു. ഒരു സ്ഥലത്തല്ല, ഒരു മൈതാനത്തിന്റെ അങ്ങേപ്പുറമിങ്ങേപ്പുറമായിട്ടല്ല സായുധാക്രമണമുണ്ടായത്. പുന്നപ്രയിലും കാട്ടൂരും മാരാരിക്കുളത്തും മേനാശ്ശേരിയിലും വയലാറിലും ഒളതലയിലുമൊക്കെ ആക്രമണങ്ങളും വെടിവെപ്പുമുണ്ടായി. 

വിവാദങ്ങൾക്കൊക്കെയപ്പുറത്ത്, പൊതുബോധചിത്രത്തെ മാറ്റിവെച്ചുകൊണ്ട്  പുന്നപ്ര-വയലാർ പ്രക്ഷോഭമെന്ന സങ്കീർണ്ണവിഷയത്തെ അറിയാനും മനസ്സിലാക്കാനും കുറച്ചുകൂടി ശ്രമം ആവശ്യമാണെന്ന് തോന്നുന്നു.

-ദേവദാസ് വി എം
നോവലിസ്റ്റ്, ചെറുകഥാകൃത്ത്

No comments

Powered by Blogger.