ജർമ്മൻ ചാൻസലർ ഒലഫ് സ്കോൾസ്ൻ്റെ ഇന്ത്യ പര്യടനം ആരംഭിച്ചു.
ജർമ്മൻ ചാൻസലർ ഒലഫ് സ്കോൾസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തി. 7-മത് ഇൻ്റർഗവൺമെൻ്റൽ കൺസൾട്ടേഷനുകളിൽ (IGC) പങ്കെടുക്കുന്നതിനുള്ള മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം ഒക്ടോബർ 24 മുതൽ 26 വരെ നടക്കും. 2023 ഫെബ്രുവരിയിൽ ഉഭയകക്ഷി സന്ദർശനത്തിനായും സെപ്റ്റംബറിൽ ജി20 നേതാക്കളുടെ ഉച്ചകോടിക്കുമായി കഴിഞ്ഞ വർഷം ഒലഫ് സ്കോൾസ് രണ്ടു തവണ ഇന്ത്യയിലെത്തിയിരുന്നു.
വെള്ളിയാഴ്ച, ഒക്ടോബർ 25-ന് പ്രധാനമന്ത്രി മോദിയും ചാൻസലർ സ്കോൾസും ഇൻ്റർഗവൺമെൻ്റൽ കൺസൾട്ടേഷനുകളിൽ അധ്യക്ഷസ്ഥാനം വഹിക്കും. ഇരു സർക്കാരുകളിലെ വിവിധ മന്ത്രിമാരും ഈ സംവാദത്തിൽ പങ്കെടുക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ മികച്ച സഹകരണത്തിനായി വ്യത്യസ്ത മേഖലകളിൽ ചർച്ചകൾ സംഘടിപ്പിക്കും. അവയുടെ ഫലങ്ങൾ ഇരു രാഷ്ട്ര നേതാക്കളുടെ നേതൃത്വത്തിൽ അവലോകനം ചെയ്യുകയും ചെയ്യും.
മോദിയുടെയും സ്കോൾസിന്റെയും ചർച്ചകളിൽ സുരക്ഷാ-പ്രതിരോധ മേഖലകളിലെ കൂട്ടായ്മ, സമ്പത്തിക സഹകരണം, പ്രതിഭകളുടെ മൈഗ്രേഷൻ, ഗ്രീൻ ആൻഡ് സുസ്ഥിര വികസന പങ്കാളിത്തം എന്നിവയിൽ കൂടുതൽ സഹകരണം ഉറപ്പാക്കൽ എന്നിവ ഉൾപ്പെടും. പുതുതായി ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളും കാര്യങ്ങളുമായി സഹകരണം വികസിപ്പിക്കുന്നതിനുള്ള ധാരണകളും ഉണ്ടായേക്കും. പ്രാദേശികവും ആഗോളവുമായ പ്രധാന സംഭവങ്ങളിൽ ഇരു രാഷ്ട്ര നേതാക്കൾക്കിടയിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കും.
മോദിയും സ്കോൾസും 18-മത് ഏഷ്യ പസഫിക് കോൺഫറൻസ് ഓഫ് ജർമ്മൻ ബിസിനസിൽ (APK 2024) സംസാരിക്കും. ജർമ്മനി, ഇന്ത്യ, മറ്റ് ഇൻഡോ-പസഫിക് രാജ്യങ്ങളിൽ നിന്നുള്ള 650-ലധികം പ്രമുഖ ബിസിനസ് നേതാക്കളും സിഇഒമാരും ന്യൂഡൽഹിയിൽ നടക്കുന്ന ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ-ജർമ്മനി വ്യാപാര-നിക്ഷേപ ബന്ധങ്ങളിൽ ഈ സമ്മേളനം കൂടുതൽ ഉണർവ് നൽകുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.
തുടർന്ന് ചാൻസലർ ഷോൾസ് ജർമ്മനിയുടെ ഇന്തോ-പസഫിക് നാവിക വിന്യാസത്തിൻ്റെ ഭാഗമായി എത്തിയ ജർമ്മൻ നാവിക കപ്പലൂകളായ "ബാഡൻ-വുർട്ടെംബർഗ്", "ഫ്രാങ്ക്ഫർട്ട് ആം മെയിൻ" എന്നിവ നിലവിൽ ഉള്ള ഗോവയിലേക്ക് പോവുകയും അവിടെ നിന്ന് ജർമനിയിലേക്ക് മടങ്ങുകയും ചെയ്യും.
2000 മുതൽ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് വിവിധ മേഖലകളിലേക്ക് വ്യാപിച്ചു വളരുകയാണ്. ഈ വർഷം ഇരു രാജ്യങ്ങളും ശാസ്ത്ര സാങ്കേതികവിദ്യാ സഹകരണത്തിൻ്റെ 50-ാം വാർഷികവും സ്ട്രാറ്റജിക് പാർട്ണർഷിപ്പിൻ്റെ 25-ാം വാർഷികവും ആഘോഷിക്കുകയാണ്. ജർമ്മൻ ചാൻസലറുടെ ഈ സന്ദർശനം ഭാവിയിലെ കൂടുതൽ മികവുറ്റ സഹകരണങ്ങൾക്കുള്ള ദിശാബോധം നൽകും എന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.
No comments