നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാന്‍ പ്രസിഡണ്ട് അനുമതി നൽകി
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡണ്ട് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യെമൻ പൗരനും യെമൻ രേഖകൾ പ്രകാരം നിമിഷപ്രിയയുടെ ഭർത്താവും ആയ തലാല്‍ അബ്ദു മെഹ്ദി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഓഗസ്റ്റില്‍ നിമിഷ പ്രിയയെ യെമൻ പോലീസ് അറസ്റ്റും ചെയ്തത്. തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിൻ്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും.
ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടർന്ന് വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടിരുന്നു. വധശിക്ഷയ്‌ക്കെതിരാ നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതും തള്ളുകയായിരുന്നു. ദയാധനം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.
നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൂട്ടുകാരി ഹനാനൊപ്പം ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ വാട്ടര്‍ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വന്നു. ഇതോടെ പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
യെമൻ പൗരൻ്റെ കൊലപാതകം - നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചുയെമനില് വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളേയും കൂട്ടി 2014-ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം നിമിഷ തലാലിനെ പരിചയപ്പെടുകുയം ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സ് നേടുന്നതിനായി നിമിഷ പ്രിയ ഇയാള വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിൻ്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതും, പിന്നീട് പീഡനം രൂക്ഷമായതോടെ കൊലപാതകത്തിലേക്ക് എത്തിയതും.
കുറ്റക്കാരിയെന്ന് കണ്ട് 2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.
No comments